05/02/2026
നുള്ളിക്കാക്കാലം ! മെനക്കേടിന് കണക്കായിട്ട് ഒന്നും കിട്ടാനില്ലെങ്കിലും 2002 മുതൽ 2010 വരേ സ്‌കൂൾ വിട്ടു വരുമ്പോ സ്ഥിരം ആളൊഴിഞ്ഞ പറമ്പിലും കുറ്റിക്കാട്ടിലും മതിലിന്റെ മുകളിലും കോട്ടമുള്ള് ചെടിയുണ്ടോ, ചെടിയിൽ കായുണ്ടോ, കായ പഴുത്തിട്ടുണ്ടോ എന്നൊക്കെ നോക്കി നോക്കി നടന്നിരുന്നു. ഞങ്ങൾ നുള്ളിക്കയെന്നു വിളിച്ചിരുന്ന ഈ ഇത്തിരികുഞ്ഞൻ കായ ഒരു കുട്ടിക്കാല നൊസ്റ്റുവാണ്.. നാല് മണിക്ക് സ്‌കൂൾ വിട്ടാൽ 4.25 ആവുമ്പോഴേക്ക് വീട്ടിലെത്തും. പരമാവധി 4.30 വരേ എടുക്കാം അത് കഴിഞ്ഞു കണ്ടില്ലെങ്കിൽ അമ്മ പലരോടും ചോദിക്കും.. സ്‌കൂൾ വിട്ട് നേരെ വീട്ടിലെത്തണം എന്നാണ് ഓർഡർ. അതിന്റെ ഇടയിൽ കാടും പറമ്പും കേറി നടക്കുന്നത് വീട്ടിൽ അറിഞ്ഞാൽ നല്ല കോളായി. അതോണ്ട് സ്‌കൂൾ വിട്ട് ആദ്യത്തെ 10 മിനിറ്റ് ഓട്ടമാണ്.. അങ്ങനെ ലാഭിച്ച 10 മിനിറ്റിൽ ഈ പറഞ്ഞ നുള്ളിക്ക പറിക്കൽ ഒരു റിസ്ക് പരിപാടിയാണ്. ചിലപ്പോ ശരിക്ക് പഴുത്തുകാണില്ല.. എന്നാലും കൊതികൊണ്ട് പറിക്കും. ചിലത് നല്ല പുളിയുണ്ടാവും. വായിലിട്ടാലും കഴിക്കാൻ മാത്രം ഒന്നും കിട്ടില്ല എന്നാലും ഒരു രസം. മുള്ളു കൊണ്ട് കൈ തിണർത്തും കാലു മുറിഞ്ഞും കൈ നിറയെ, പാവാടയുടെ കീശ നിറയേ നുള്ളിക്ക നിറച്ചു നടന്നു പോയിരുന്നൊരു കുട്ടിക്കാലത്തിന്റെ ഓർമ്മക്ക്..