09/02/2026
മിത്രേട്ടൻ: എന്റെ ഗുരുനാഥൻ, ജ്യേഷ്ഠസഹോദരൻ, എന്റെ വിസ്മയം! ✨🙏
ചില ബന്ധങ്ങൾ കാലത്തിനും അപ്പുറമാണ്. എനിക്ക് മജീഷ്യൻ പി. എം. മിത്ര P M Mithra Mithra അഥവാ എന്റെ പ്രിയപ്പെട്ട മിത്രേട്ടൻ വെറുമൊരു മജീഷ്യൻ മാത്രമല്ല, എന്റെ മാന്ത്രികയാത്രയുടെ അടിത്തറയാണ്.
ഇന്ന് മിത്രേട്ടന്റെ അതിമനോഹരമായ ഇല്യൂഷൻ ഷോ കാണാനായി കൊല്ലത്തുനിന്നു തിരുവല്ല വരെ എത്തിയത് വെറുമൊരു കാഴ്ചക്കാരനായല്ല, ആ മാന്ത്രികതയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണ്. 1987-ൽ, കടയ്ക്കൽ ടൗണിലെ മോഹൻ ടാക്കീസിൽ, അദ്ദേഹം സ്റ്റേജിൽ തീർത്ത വിസ്മയങ്ങൾ കണ്ട് അന്തംവിട്ടിരുന്ന ആ പഴയ ബാലനാണ് മജീഷ്യൻ ഷാജു കടയ്ക്കൽ എന്ന ഈയുള്ളവൻ. മിത്രേട്ടന്റെ ആ ഷോയാണ് എന്നിലെ കലാകാരനെ ഉണർത്തിയത്. 'ഏട്ടാ' എന്ന് വിളിക്കാനുള്ള ആ സ്വാതന്ത്ര്യവും അദ്ദേഹത്തിന്റെ സ്നേഹവുമാണ് ഇത്രയും കാലം എനിക്ക് കരുത്തായതും.
പ്രിയസുഹൃത്തും മജീഷ്യനും എന്നെപ്പോലെതന്നെ മിത്രേട്ടന്റെ വലിയൊരു ആരാധകനുമായ സുനിൽ മാസ്മരയും മജീഷ്യൻ ശാന്തകുമാർ സാറും ഈ യാത്രയിൽ എന്റെ ഒപ്പമുണ്ടായിരുന്നു. റോയി കുട്ടനാടും അജയ് തിരുവല്ലയും ഷോ കാണാനുണ്ടായിരുന്നു. മിത്രേട്ടൻ ഇന്നും ആ പഴയ ചുറുചുറുക്കോടെ സ്റ്റേജിൽ മാജിക് ചെയ്യുന്നത് കാണുമ്പോൾ ഒരു പുതിയ പാഠം പഠിക്കുന്ന കുട്ടികളെപ്പോലെ ഞങ്ങൾ നോക്കിയിരുന്നുപോയി.
മാജിക്കിന് പഴയതെന്നും പുതിയതെന്നുമുള്ള വ്യത്യാസമില്ലെന്നും സോഷ്യൽ മീഡിയ സജീവമായിട്ടും ഇന്നും യഥാർഥ കലാകാരനെ ജനം അംഗീകരിക്കുന്നു എന്നുമുള്ളതിന്റെ തെളിവായിരുന്നു ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സും ആദ്യന്തം നിറഞ്ഞുനിന്ന കൈയടിയും!!
കഴിഞ്ഞ 39 വർഷങ്ങളായി ഈ കലയോടുള്ള എന്റെ അഭിനിവേശം നിലനിൽക്കുന്നതിൽ മിത്രേട്ടൻ പകർന്നുതരുന്ന ഈ ആവേശത്തിനു വലിയ പങ്കുണ്ട്. എന്റെ കരിയറിലെ ഓരോ വിജയവും എന്റെ ഗുരുനാഥനും ജ്യേഷ്ഠതുല്യനുമായ മിത്രേട്ടന്റെ പാദങ്ങളിൽ സമർപ്പിക്കുന്നു. സ്നേഹം, ബഹുമാനം... അതിലേറെ കടപ്പാട്! ❤️🎩
വിനയപൂർവം,
മജിഷ്യൻ
ഷാജു കടയ്ക്കൽ